ന്യൂഡൽഹി: ഇപിഎഫ് പിൻവലിക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്കെതിരേ ഇപിഎഫ്ഒ. ജോലി നഷ്ടമാകുന്ന ജീവനക്കാർക്ക് തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതവും പലിശയുമുൾപ്പെടെയുള്ള തുകയുടെ 75 ശതമാനവും അപ്പോൾത്തന്നെ പിൻവലിക്കാം. ബാക്കി 25 ശതമാനമാണ് 12 മാസത്തിനുശേഷം പിൻവലിക്കാൻ കഴിയുന്നത്. അതിനാകട്ടെ, പലിശയും ലഭിക്കും. നേരത്തേ, എല്ലാ അവസരങ്ങളും ഉപയോഗിച്ചാൽ ഭാഗികമായി പിൻവലിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതലാണ് ഇപ്പോഴെന്ന് ഇപിഎഫ്ഒ പറഞ്ഞു.
കാലാവധിയെത്തും മുൻപ് അന്തിമമായി പിഎഫ് തുക പിൻവലിക്കാനുള്ള സമയം രണ്ടുമാസത്തിൽനിന്ന് 12 മാസവും പെൻഷൻ ഫണ്ടിന് രണ്ടിൽനിന്ന് 36 മാസവുമാക്കിയതിൽ വിമർശനങ്ങളുയർന്നിരുന്നു. കോൺഗ്രസും തൃണമൂൽ കോൺഗ്രസുമുൾപ്പെടെയുള്ള പാർട്ടികളും എഐടിയുസിയും രംഗത്തെത്തിയിരുന്നു. പിഎഫിന്റെ 25 ശതമാനം മിനിമം ബാലൻസായി നിലനിർത്താനുള്ള നിർദേശത്തെയും ഇവർ എതിർത്തു. ജീവനക്കാർ 55 വയസ്സിനുശേഷം വിരമിക്കൽ, സ്ഥിരമായ അംഗപരിമിതി, സ്വമേധയാ വിരമിക്കൽ, സ്ഥിരമായി ഇന്ത്യവിട്ടുപോകൽ എന്നീ സാഹചര്യങ്ങളിൽ പിഎഫിലെ മുഴുവൻ തുകയും പിൻവലിക്കാം. ഇപ്പോൾ വരുത്തിയ മാറ്റങ്ങളൊന്നും 58 വയസ്സുമുതൽ ലഭിക്കുന്ന പെൻഷനെ ബാധിക്കില്ല. പെൻഷൻ ഫണ്ടിലെ തുക ആദ്യ പത്തുവർഷത്തിനകം പിൻവലിക്കാം. പെൻഷൻ ലഭിക്കാൻ പത്തുവർഷത്തെ സർവീസ് വേണമെന്നുമാത്രം.










