അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ഏകാദശി ദർശനത്തിനായി വലിയ തോതിൽ ഭക്തർ ഒത്തുകൂടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദുരന്തത്തിന് കാരണമെന്ന് പ്രാഥമിക വിവരം. സംഭവത്തിൽ പത്ത് പേർ മരിച്ചു.പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്.
സർക്കാരിന്റെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതായി അധികൃതർ അറിയിച്ചു. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളും മെഡിക്കൽ സഹായവും തുടരുകയാണ്.




