ന്യൂഡൽഹി: രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിച്ച് ആകെ സീറ്റുകൾ 543ൽ നിന്ന് 824 ആക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ശുപാർശ. 170 മണ്ഡലങ്ങൾ പുനഃസംഘടിപ്പിച്ച് 59 മണ്ഡലങ്ങളെ രണ്ടായും 111 മണ്ഡലങ്ങളെ മൂന്നായും വിഭജിക്കണമെന്നാണ് നിർദേശം.
വനിതാ സംവരണവുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണയ ബില്ലുകൾ പാർലമെന്റിൽ മുന്നേറാതിരുന്നതിന് പിന്നാലെയാണ് ഈ നിർദേശം മുന്നോട്ടുവന്നത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിൽ പത്തെണ്ണം രണ്ടായി വിഭജിച്ച് ആകെ സീറ്റുകൾ 30 ആക്കണമെന്നും സമിതിയുടെ പഠനരേഖയിൽ പറയുന്നു.
കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, തൃശൂർ, ചാലക്കുടി, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളെയാണ് രണ്ടായി വിഭജിക്കാൻ നിർദേശിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിന്റെ സീറ്റുകൾ 30 ആകുമെങ്കിലും ലോക്സഭയിലെ പ്രാതിനിധ്യ വിഹിതത്തിൽ നേരിയ കുറവ് രേഖപ്പെടുത്തും.
തമിഴ്നാട്ടിലെ സീറ്റുകൾ 39ൽ നിന്ന് 59 ആയും, തെലങ്കാനയിലെത് 17ൽ നിന്ന് 26 ആയും, ആന്ധ്രപ്രദേശിലെത് 25ൽ നിന്ന് 38 ആയും, കർണാടകത്തിലെത് 28ൽ നിന്ന് 42 ആയും ഉയരുമെന്നാണ് ശുപാർശ. ഉത്തർപ്രദേശിൽ 80 സീറ്റുകൾ 120 ആയും മഹാരാഷ്ട്രയിൽ 48 സീറ്റുകൾ 72 ആയും വർധിക്കും.
രണ്ടായി വിഭജിക്കാൻ നിർദേശിച്ച 59 മണ്ഡലങ്ങളിൽ 22 എണ്ണം തമിഴ്നാട്ടിലാണുള്ളത്. മൂന്നായി വിഭജിക്കേണ്ട 111 മണ്ഡലങ്ങളിൽ 17 എണ്ണം ഉത്തർപ്രദേശിലുമാണ്. മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും വലിയ തോതിൽ മണ്ഡല വിഭജനം നിർദേശിച്ചിട്ടുണ്ട്.
ഒരു ലോക്സഭാ മണ്ഡലത്തിൽ ശരാശരി 18.2 ലക്ഷം വോട്ടർമാരാണുള്ളതെങ്കിലും ചില വലിയ മണ്ഡലങ്ങളിൽ ഇത് 32 ലക്ഷത്തിലേറെ വരുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് മണ്ഡല പുനഃസംഘടന ആവശ്യമെന്നാണ് വിലയിരുത്തൽ.
വലിയ നഗരങ്ങളിൽ വനിതാ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ സ്ത്രീകൾക്ക് മാത്രമായുള്ള പോളിങ് ബൂത്തുകൾ ആരംഭിക്കണമെന്നും ജോലിക്കാരായ സ്ത്രീകൾക്ക് സൗകര്യമൊരുക്കാൻ വോട്ടെടുപ്പ് സമയം ദീർഘിപ്പിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.




