തൃശ്ശൂർ : പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് പിന്തുടർന്നും ഫോണിലൂടെ സന്ദേശങ്ങൾ അയച്ചും വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലങ്ങളിലും വീട്ടിൽ അതിക്രമിച്ച് കയറിയും പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിനെ കുറ്റക്കാരനെന്ന് കണ്ടെത്തി. ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് നാല്പത്തിയേഴ് വർഷം കഠിനതടവും ഒരു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.
വാടാനപ്പള്ളി വില്ലേജ് നടുവിൽ ദേശത്ത് പൂശാരി അമ്പലത്തിനടുത്ത് താമസിക്കുന്ന പണിക്കശ്ശേരി വീട്ടിൽ ഉല്ലാസ് മകൻ അമർ തേജസ്, ഇരുപത്തിയാറ് വയസ്സ്, എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. രണ്ടായിരത്തി ഇരുപത്തൊന്ന് ഓഗസ്റ്റ് മുതൽ രണ്ടായിരത്തി ഇരുപത്തിമൂന്ന് സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.പിഴ അടയ്ക്കാത്ത പക്ഷം പതിനാലു മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവായി.
വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ് സി പി ഓ ഷനിത ചന്ദ്രൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സബ് ഇൻസ്പെക്ടർ അജിത്ത് കെ കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർമാരായ സാബുജി എം എ എസ്, ബി എസ് ബിനു എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുജിത്ത് കുമാർ പി എസ് കേസന്വേഷണത്തിൽ സഹായം നൽകി.
പ്രോസിക്യൂഷൻ ഇരുപത് സാക്ഷികളെ വിസ്തരിക്കുകയും മുപ്പതോളം രേഖകളും മുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വക്കേറ്റ് സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവർ ഹാജരായി. ലെയ്സൻ ഓഫീസറും സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ സിന്ധു എം ആർ കോടതിയിലെ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.



