കൊച്ചി: പാസ്‌പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ കൊച്ചി ഹാർബർ പൊലീസ് ഇതിനകം കേസെടുത്തിട്ടുണ്ട്.
പാസ്പോർട്ട് വേരിഫിക്കേഷന് വേണ്ടിയാണ് യുവതിയെ വെല്ലിംഗ്ടൺ ഐലന്റിലെ വാക്ക് വേയിലേക്ക് വിളിച്ചു വരുത്തിയത്. അവിടെ വെച്ച് യുവതിയെ കാറിൽ പിടിച്ചു കയറ്റാൻ വിജേഷ് ശ്രമിച്ചുവെന്നാണ് പരാതി .
പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് ഡിസിപിയുടെ നേതൃത്വത്തിൽ വകുപ്പുതല നടപടി സ്വീകരിച്ച് വിജേഷിനെ സസ്പെൻഡ് ചെയ്തത്. വിജേഷിനെതിരെ മുൻപും പരാതികൾ ഉണ്ടായിരുന്നുവെന്നും, തുടർനടപടികളുടെ ഭാഗമായി ഉടൻ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് പൊലീസ് കടക്കുമെന്നും അധികൃതർ അറിയിച്ചു.



