ചേർത്തല: സ്‌കൂട്ടറിന് കടന്നുപോകാൻ വഴിവിട്ടില്ലെന്ന തർക്കത്തെ തുടർന്ന് പോലീസുകാരൻ കെഎസ്ആർടിസി ബസ് ഡ്രൈവറെ ആക്രമിച്ചതായി പരാതി. ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിൽ രാത്രി ഏഴോടെയായിരുന്നു സംഭവം. പോലീസുകാരൻ ഭാര്യയും കുഞ്ഞും കൂടെയെത്തിയായിരുന്നു അക്രമം നടത്തിയതെന്നാണ് ആരോപണം.
സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും ചേർന്ന് പോലീസിൽ പരാതി നൽകി. മതിലകം മുതൽ സ്‌കൂട്ടർ ബസിന് മുന്നിൽ തടസ്സമുണ്ടാക്കുന്ന രീതിയിൽ ഓടിച്ചതായും ബസിലെ സിസിടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതിയോടൊപ്പം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ ബസിന്റെ പ്രധാന കണ്ണാടി തകർന്നതായും ഡ്രൈവർ മഹാദേവന് പരിക്കേറ്റതായും പറയുന്നു. തുടർന്ന് അദ്ദേഹത്തെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് ബസ് സർവീസ് ചേർത്തലയിൽ അവസാനിപ്പിക്കേണ്ടി വന്നു. അതേസമയം കെഎസ്ആർടിസി ബസ് അപകടകരമായി ഓടിച്ചതിനെ ചോദ്യം ചെയ്തതുമാത്രമാണെന്നാണ് പോലീസുകാരന്റെ വിശദീകരണം.






