മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഫാത്തിമയെ കൊലപ്പെടുത്തിയ ശേഷം നാലുമാസം പ്രായമുള്ള കുഞ്ഞുമായി പ്രതിയായ മുഹമ്മദ് മൃതദേഹത്തിന് സമീപം ഏകദേശം മുക്കാൽ മണിക്കൂറോളം ഇരുന്നതായി വിവരം.
പിന്നീട് ഫ്ലാറ്റിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെ കുറുക്കന്മാർ മൃതദേഹത്തിന് സമീപത്ത് എത്തിയതോടെ, മണലിൽ കൈകൊണ്ട് കുഴി ഉണ്ടാക്കി മൃതദേഹം മൂടിയതായും റിപ്പോർട്ടുകൾ പറയുന്നു. ഫാത്തിമയെ സ്വന്തം ഫ്ലാറ്റിൽ നിന്ന് വിളിച്ചിറക്കി, ബൈക്കിൽ ഏറെ സമയം സഞ്ചരിച്ച ശേഷമാണ് ബീച്ച് പരിസരത്തെത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അവിടെ ഇരുവരും ഏറെ സമയം സംസാരിച്ചു നിൽക്കുന്നതിനിടെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഫാത്തിമയ്ക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന സൂചനയും പുറത്തുവരുന്നു.




