അഹമ്മദാബാദ്: ഗുജറാത്തിൽ ക്ഷേത്രത്തിലെ സമൂഹസദ്യയിൽ ദളിതരോട് വിവേചനം കാണിച്ചതിനെ തുടർന്ന് കേസ്. ജുനഗഢ് ജില്ലയിലെ വിസവദാറിലെ ഭൂതടി ഗ്രാമത്തിലാണ് സംഭവം. ശ്രീരാമ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാചടങ്ങിനോടനുബന്ധിച്ചാണ് സമൂഹസദ്യ സംഘടിപ്പിച്ചത്. എന്നാൽ ദളിതരെ ക്ഷണിക്കുമ്പോൾ ക്ഷേത്രഭാരവാഹികൾ ചില നിബന്ധനകൾ വെച്ചതായി പരാതി. സ്വന്തം പാത്രവും ഗ്ലാസുമായി വരണമെന്നും, മറ്റു സമുദായക്കാർ ഭക്ഷണം കഴിച്ചതിന് ശേഷം മാത്രമേ എത്താവൂ എന്നുമാണ് ആവശ്യപ്പെട്ടത്.
കൂടാതെ പ്രസാദം വാങ്ങുമ്പോഴും മറ്റു ആളുകളിൽ നിന്ന് അകന്നു നിൽക്കണമെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് അജയ് ബൊറിച്ച വിസവദാർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയുടെയും പട്ടികജാതിക്കാർക്കെതിരായ പീഡനം തടയൽ നിയമത്തിന്റെയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ക്ഷേത്ര ഭാരവാഹികളായ അഞ്ചുപേരെയാണ് പ്രതികളായി ചേർത്തിരിക്കുന്നത്. അന്വേഷണം ജുനഗഢ് എസ്.സി സെൽ ഡിവൈ.എസ്.പി.ക്ക് കൈമാറിയിട്ടുണ്ട്.




