തൃശ്ശൂർ : കുന്നംകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കാട്ടകാമ്പാൽ പഞ്ചായത്തിന്റെ ജനകീയ സംവാദം സംഘടിപ്പിച്ചു. പഞ്ചായത്ത് ഭരണനേട്ടങ്ങളും വികസനപ്രവർത്തനങ്ങളും പ്രതിപക്ഷാരോപണങ്ങളും ചർച്ചയായ ഈ പരിപാടിയിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ പങ്കെടുത്തു.
എൽ.ഡി.എഫ്. വിഭാഗത്തെ പ്രതിനിധീകരിച്ച് പഞ്ചായത്ത് അംഗം യദു കൃഷ്ണൻ, കോൺഗ്രസിനെ പ്രതിനിധീകരിച്ച് എം. എസ്. മണികണ്ഠൻ, ബിജെപി പ്രതിനിധിയായി പ്രദീപ് കൂനത്ത് എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
എൽ.ഡി.എഫ്. പ്രതിനിധിയായ യദു കൃഷ്ണൻ കഴിഞ്ഞ പത്ത് വർഷത്തിനിടെ പഞ്ചായത്ത് നടപ്പാക്കിയ കർഷകപദ്ധതികളും റോഡ് വികസനങ്ങളും കാട്ടകാമ്പാലിനെ ഒരു മാതൃകാപഞ്ചായത്താക്കി മാറ്റിയതായും വികസനമുഖം തുറന്ന ഭരണമാണ് എൽ.ഡി.എഫിന് സാധിച്ചതെന്നും വ്യക്തമാക്കി. പ്രതിപക്ഷം ഇലക്ഷൻ സമയത്ത് മാത്രം ആരോപണങ്ങൾ ഉന്നയിക്കുന്നതായും കഴിഞ്ഞ പത്ത് വർഷത്തോളം യാതൊരു ശക്തമായ പ്രതിഷേധവും നടത്താനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പ്രതിനിധിയായ എം. എസ്. മണികണ്ഠൻ, എൽ.ഡി.എഫ്. ഭരണകൂടം തികച്ചും പരാജയമാണെന്നും പഞ്ചായത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നും ആരോപിച്ചു.
ബിജെപി പ്രതിനിധിയായ പ്രദീപ് കൂനത്ത്, ഭരണകൂടം ഒട്ടനവധി അഴിമതികളിലും അപാകതകളിലും കുടുങ്ങിയിരിക്കുന്നുവെന്നും തെരഞ്ഞെടുപ്പിൽ ബിജെപി പ്രധാന രാഷ്ട്രീയ ശക്തിയായി ഉയരുമെന്നും, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ താനും സ്ഥാനാർത്ഥിയാകുമെന്നും പറഞ്ഞു.






