തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് ശശിയെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങില്ലെന്ന് അറിയിച്ചു. ഇനി തെളിവെടുപ്പിന് ആവശ്യമില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. നെടുമങ്ങാട് വനം കോടതി ശശിയെ ഏപ്രിൽ 4 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാസം 28നായിരുന്നു ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോയിരുന്നു. പിന്നീട് ചില ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തെങ്കിലും വനംവകുപ്പ് നടപടി എടുത്തിരുന്നില്ല. സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ശശി പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ എത്തി കീഴടങ്ങിയത്.






