അടിമാലി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം സലൂണുകളെയും ബ്യൂട്ടി പാർലറുകളെയും പ്രതിസന്ധിയിലാക്കുന്നു. കൃത്യമായ സമയക്രമമില്ലാതെ വൈദ്യുതി വിച്ഛേദിക്കുന്നത് ഉപഭോക്താക്കളെയും സ്ഥാപന ഉടമകളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. വൈദ്യുതി പോയാൽ പുനഃസ്ഥാപിക്കുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയാണ് പല സലൂണുകളിലും.
ഇൻവെർട്ടറുകളും ജനറേറ്ററുകളും ഉപയോഗിക്കുന്ന സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും ചെലവ് കുത്തനെ ഉയർന്നതായി ഉടമകൾ പറയുന്നു. നേരത്തെ 500 രൂപയുടെ ഇന്ധനം നിറച്ചിരുന്ന ജനറേറ്ററുകളിൽ ഇപ്പോൾ 2,000 മുതൽ 3,000 രൂപ വരെ ചെലവാക്കി ഇന്ധനം നിറയ്ക്കേണ്ട സാഹചര്യമാണെന്നും ഉടമകൾ പറയുന്നു.
കൃത്യമായ സമയം അറിയിക്കാതെ പെട്ടെന്ന് വൈദ്യുതി പോകുന്നതാണ് പ്രധാന ബുദ്ധിമുട്ടെന്ന് കട്ടപ്പന ടൗണിലെ സലൂൺ ഉടമ പറഞ്ഞു. വരും ദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന്റെ കൃത്യമായ സമയക്രമം മുൻകൂട്ടി അറിയിച്ചാൽ കൂടുതൽ സൗകര്യപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ ഏകദേശം 1,000 മെഗാവാട്ടിന്റെ കുറവാണുള്ളത്. സെപ്റ്റംബർ പകുതിയോടെ താൽക്കാലിക പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അറിയിച്ചിട്ടുണ്ടെങ്കിലും ഈ മാസം മുഴുവൻ വൈദ്യുതി പ്രതിസന്ധി തുടരാനാണ് സാധ്യതയെന്നാണ് വിവരം.
ഒരു ദിവസം 50 മിനിറ്റ് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. 25 മിനിറ്റ് വീതം രണ്ട് ഘട്ടങ്ങളായാണ് നിയന്ത്രണം ഏർപ്പെടുത്തുക.
വൈദ്യുതി നിയന്ത്രണത്തിന്റെ സമയക്രമം എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കാനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ മുന്നറിയിപ്പ് സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങിയിട്ടില്ല. നിയന്ത്രണ സമയം ആദ്യം സബ്‌സ്റ്റേഷനുകളെയും തുടർന്ന് സെക്ഷൻ ഓഫീസുകളെയും അറിയിക്കും. സെക്ഷൻ ഓഫീസുകളിൽനിന്നാണ് ഉപഭോക്താക്കൾക്ക് എസ്എംഎസ് ലഭിക്കുക.
ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം വർധിച്ചതും ഡാമുകളിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ആഭ്യന്തര വൈദ്യുതി ഉൽപാദനം കുറഞ്ഞതും മറ്റ് സംസ്ഥാനങ്ങളിലെ കൽക്കരി ക്ഷാമവുമാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം.


