തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. ‘പീക്ക് ലോഡ് മാനേജ്മെന്റ്’ പദ്ധതിയുടെ ഭാഗമായി 15 മിനിറ്റിൽ നിന്ന് അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണ സമയങ്ങൾ എസ്എംഎസ് വഴി ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന നിലയിലാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. ആഭ്യന്തര ഉത്പാദനം പരമാവധി വർധിപ്പിക്കുകയും പുറത്തുനിന്ന് വൈദ്യുതി വാങ്ങുകയും ചെയ്തുകൊണ്ട് വിതരണം നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു.
വൈദ്യുതി ആവശ്യകത ഉയർന്നതോടെ പ്രസരണ-വിതരണ ശൃംഖലകൾക്ക് വലിയ സമ്മർദ്ദമുണ്ടായി. ചില പ്രദേശങ്ങളിൽ വോൾട്ടേജ് കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ശൃംഖല പുനക്രമീകരണം ഉൾപ്പെടെയുള്ള നടപടികൾ തുടരുന്നതായും കെഎസ്ഇബി അറിയിച്ചു.
വേനൽച്ചൂട് കുത്തനെ ഉയർന്നതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്കുയർന്നിരിക്കുകയാണ്. ഏപ്രിൽ 18-ന് 117.16 ദശലക്ഷം യൂണിറ്റ് ഉപയോഗം രേഖപ്പെടുത്തിയപ്പോൾ, വൈകുന്നേരം 6 മുതൽ 10 വരെ ആവശ്യകത 6033 മെഗാവാട്ടായി ഉയർന്നു. ഏപ്രിൽ 23-ന് രാത്രി 10.30-ന് ഇത് 6195 മെഗാവാട്ട് വരെ എത്തി.
ഈ സാഹചര്യത്തിൽ വൈകുന്നേരം 6 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ, എസി തുടങ്ങിയ ഉയർന്ന വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗവും ഇലക്ട്രിക് വാഹന ചാർജിംഗും ഈ സമയത്ത് ഒഴിവാക്കാൻ നിർദേശിച്ചു.
എസിയുടെ താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തുകയും ആവശ്യമില്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യുകയും ചെയ്താൽ വൈദ്യുതി ക്ഷാമം കുറയ്ക്കാനും ബിൽ നിയന്ത്രിക്കാനും സാധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.




