റാഞ്ചി: തടവുകാർക്ക് പകൽ സമയങ്ങളിൽ ജയിലിന് പുറത്ത് പോയി ജോലി ചെയ്ത് വരുമാനം കണ്ടെത്താൻ അവസരമൊരുക്കുന്ന പദ്ധതിയുമായി ഝാർഖണ്ഡ് സർക്കാർ. തടവുകാർക്ക് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനും അതിലൂടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പകൽ പുറത്ത് ജോലി ചെയ്യുന്ന തടവുകാർ വൈകുന്നേരത്തോടെ നിർബന്ധമായും ജയിലിൽ തിരിച്ചെത്തണം.
സംസ്ഥാനത്തെ നാല് പ്രധാന സെൻട്രൽ ജയിലുകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഈസ്റ്റ് സിങ്ഭൂമിലെ ഘാഘിദിഹ് സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്.
പദ്ധതി പ്രകാരം അർഹരായ തടവുകാർക്ക് രാവിലെ ആറോ ഏഴോ മണിയോടെ ജയിലിൽനിന്ന് പുറത്തുപോയി ജോലി ചെയ്യാം. ഏകദേശം 12 മണിക്കൂറിന് ശേഷം വൈകുന്നേരത്തോടെ ജയിലിൽ തിരിച്ചെത്തണം. പദ്ധതി നടപ്പാക്കുന്ന ജയിലുകളെല്ലാം നഗരപ്രദേശങ്ങളിലായതിനാൽ തടവുകാർക്ക് ജോലി കണ്ടെത്താനും വരുമാനം നേടാനും കൂടുതൽ അവസരങ്ങളുണ്ടാകുമെന്ന് ജയിൽ ഐ.ജി സുദർശൻ മണ്ഡൽ വ്യക്തമാക്കി.
എല്ലാ തടവുകാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. യോഗ്യരായ തടവുകാരെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക മാർഗരേഖ തയ്യാറാക്കും. തടവുകാരുടെ പെരുമാറ്റം, ജയിൽ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും അനുമതി നൽകുക.
തടവുകാരുടെ തിരുത്തൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനും ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പുനഃസംയോജിപ്പിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് ഝാർഖണ്ഡ് മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ‘ഝാർഖണ്ഡ് പ്രിസൺ ആൻഡ് കറക്ഷണൽ സർവീസ് ആക്ട്, 2025’ അടിസ്ഥാനമാക്കിയാണ് പുതിയ നടപടി.


