നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കില്ല. മത്സരിക്കാൻ തനിക്ക് താല്പര്യമുണ്ടെന്നും എന്നാൽ തന്റെ പക്കൽ പണം ഇല്ലെന്നും അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്കില്ല എന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചത്. താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. എന്നെ സ്വീകരിക്കേണ്ട ചില വ്യക്തികൾ അതിന് തയ്യാറായിട്ടില്ല. അൻവറിനെ തോൽപ്പിക്കാനാണ് അവരുടെ നീക്കം.
ഞാൻ ഇറങ്ങി വന്നത് സാധാരണ ജനങ്ങൾക്ക് വേണ്ടിയാണ് വേറെ ആർക്കും വേണ്ടി അല്ലെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. സോഷ്യലിസവും മതേതരത്വവുമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിച്ചത്. പക്ഷെ സിപിഐഎം പിന്നീട് വർഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാർട്ടി കൈവിട്ടു. സാധാരണക്കാർക്ക് വേണ്ടി സംസാരിച്ചപ്പോഴാണ് താൻ അധിക പ്രസംഗി ആയത്. അത് തുടരുമെന്നും സാധാരണക്കാർക്ക് വേണ്ടി സംസാരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.






