തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ആര്.ശങ്കറിന്റെ പ്രതിമയുടെ ഫലകങ്ങള്‍ കോര്പറേഷന് ഉദ്യോഗസ്ഥര്‍ തകര്‍ത്തെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. രാവിലെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ശങ്കര്‍ സ്മാരകത്തില്‍ പ്രതിഷേധിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സ്മാരകത്തില്‍ എത്തി. തിരുവനന്തപുരം കോര്‍പറേഷനാണ് ഇതിന് ഉത്തരവാദികള്‍ എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ആര്.ശങ്കറിന്റെ ഓര്‍മകളെ പോലും അപമാനിക്കാനാണ് കോര്‍പറേഷനും സര്‍ക്കാരും ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്ന് ആര്.ശങ്കറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയപ്പോഴാണ് പ്രതിമയോടു ചേര്‍ന്നുള്ള ഫലകഭാഗങ്ങള് തകര്‍ന്ന നിലയിൽ കാണപ്പെട്ടത്. 2013ല്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അനാച്ഛാദനം ചെയ്ത പ്രതിമയുടെ ഒരു ഭാഗത്തെ ഫലകങ്ങള്‍ ആണ് തകര്‍ന്നത്. കോര്പറേഷന് നടത്തിയ നിര്മാണപ്രവര്ത്തനങ്ങള്ക്കിടയിലാണ് ഇതു തകര്‍ത്തതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.




