മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാന്‍ ശ്രീനിവാസന്, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറില്‍ പ്രമുഖ സംവിധായകന് രാജേഷ് അമനകര തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കല്യാണമരം’. സിനിമയുടെ പൂജയും സ്വച്ച് ഓണും എറണാകുളം മുളന്തുരുത്തി മറിയം ടവറില്‍ നടന്നു. തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണറും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയ ഗായകനുമായ ഷിജു. പി.എസ്. സ്വിച്ച് ഓണും ഫസ്റ്റ് ക്ലാപ്പ് ഗാനരചയിതാവ് സന്തോഷ് വര്‍മ്മയും നിര്‍വ്വഹിച്ചു. കല്യാണമരത്തിന്റെ തിരക്കഥ പ്രമുഖ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംവിധായകന് രാജേഷ് അമനകരയ്ക്ക് നല്കി പ്രകാശിപ്പിച്ചു.
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹ സന്ദേശം ചടങ്ങിൽ പഴുക്കാമറ്റം സെൻ്റ് മേരീസ് സിംഹാസന പള്ളി വികാരി ഫാ. തോമസ് മുരീക്കൻ വായിച്ചു. ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികള്‍ക്ക് കല്യാണമരത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന വൃക്ഷത്തൈകളും സമ്മാനിച്ചു. കാല്‍നൂറ്റാണ്ടിലേറെയായി പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ കൂടെ തുടർച്ചയായി പ്രൊഡക്ഷന്‍ ചീഫായി ജോലി ചെയ്തുവരുന്ന കനകന് ആലപ്പുഴയെ കല്യാണമരത്തിന്റെ നിര്‍മ്മാതാവ് സജി കെ ഏലിയാസ് ചടങ്ങില്‍ പൊന്നാടയും മൊമന്റോയും നല്കി ആദരിച്ചു. തുടര്‍ന്ന് നിര്‍മ്മാതാവ് സജി കെ ഏലിയാസ്, സംവിധായകന് രാജേഷ് അമനകര, മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര, നിര്‍മ്മാതാവ് ശശി അയ്യഞ്ചിറ, സംഗീത സംവിധായകന് അജയ് ജോസഫ്, അഭിനേതാക്കളായ ദേവനന്ദ, ആതിര പട്ടേല്‍, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ആർ. പ്രകാശ് തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിന് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.




