2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിർണായകമാണ്. ഏതു വിധേനയും അധികാരത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ അത് പാർട്ടിക്ക് നൽകുന്ന തിരിച്ചടി വളരെ വലുതായിരിക്കും. അത്തരം ഒരു തിരിച്ചടി നേരിടുവാൻ കഴിയുന്ന തരത്തിലുള്ള ആരോഗ്യം ഇന്നത്തെ കോൺഗ്രസിന് ഇല്ല. അതുകൊണ്ടുതന്നെ ഏതു വിധേനയും അധികാരം പിടിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പ്രചാരണ സമിതി അധ്യക്ഷനെയും മുൻകൂട്ടി പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല ആയിരുന്നു പ്രചാരണ സമിതി അധ്യക്ഷൻ. ഈ ചുമതല ചെന്നിത്തലയ്ക്കു തന്നെയായിരിക്കുമോ അതോ കെ.സുധാകരനു നൽകുമോ എന്നതാണ് കോൺഗ്രസ് കേന്ദ്രങ്ങളിലെ ആകാംക്ഷ. രമേശ് ചെന്നിത്തലയ്ക്ക് തന്നെ പ്രചാരണത്തിന്റെ ചുമതല ലഭിക്കുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയുന്നത്. സമുദായിക സംഘടനകളുടെ അടക്കം പിന്തുണ വലിയതോതിലുള്ള നേതാവാണ് രമേശ് ചെന്നിത്തല.
ജനുവരി 2 ന് ചങ്ങനാശേരിയിൽ എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷകനായി രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് സംസ്ഥാന യുഡിഎഫ് രാഷ്ട്രീയത്തിൽ താക്കോൽ സ്ഥാനത്തേക്ക് ആരെന്ന ചർച്ചകൾ വീണ്ടും സജീവമായത്. മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തലക്കാണ് കൂടുതൽ അർഹതയും യോഗ്യതയുമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കൂടി വന്നതോടെ പ്രബല സമുദായങ്ങളുടെ പിന്തുണ രമേശ് ഉറപ്പാക്കിക്കഴിഞ്ഞു.






