കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടു തന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടും. 2021 മുതൽ 2023 വരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത്.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ലൈംഗിക അതിക്രമത്തിനും ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസുകൾക്ക് പിന്നിൽ ഗൂഢാലോചനകൾ നടന്നിട്ടുണ്ടെന്നായിരുന്നു വേടൻ കോടതിയിൽ വ്യക്തമാക്കിയത്. താൻ എങ്ങും പോയിട്ടില്ലെന്ന് റാപ്പർ വേടൻ പ്രതികരിച്ചിരുന്നു. ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകില്ല. തന്റെ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നിൽ ജീവിച്ച് തീർക്കാനാണ് വന്നിരിക്കുന്നതെന്നും വേടൻ പറഞ്ഞിരുന്നു. പത്തനംതിട്ട കോന്നിയിലെ പരിപാടിയിലാണ് പ്രതികരണം.






