കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ബലാത്സംഗ കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. നേമം പൊലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു.
ഇന്നത്തെ വാദത്തിനിടെ, മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ അറസ്റ്റിലായ വിവരം ഉൾപ്പെടെ അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. കേസിലെ അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക സത്യവാങ്മൂലവും അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. രാഹുലിന് ജാമ്യം അനുവദിച്ചാൽ കേസിലെ സാക്ഷികളെയും അതിജീവിതയെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന നിലപാടായിരിക്കും അന്വേഷണ സംഘം കോടതിയിൽ സ്വീകരിക്കുക.
അതേസമയം, മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ ജയിലിലാണ്. തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗ കുറ്റം നിലനിൽക്കുന്നുവെന്ന് വിലയിരുത്തിയായിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകൾക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളും ജാമ്യനിഷേധത്തിന് കാരണമായി.
ജനുവരി 11നാണ് കാനഡയിൽ താമസിക്കുന്ന എൻആർഐ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട്ടെ ഒരു ഹോട്ടലിൽ നിന്ന് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് എംഎൽഎയ്ക്കെതിരെയുള്ളത്. നിലവിൽ മാവേലിക്കര സബ് ജയിലിലാണ് രാഹുൽ കഴിയുന്നത്. ഇതിന് പുറമെ, മറ്റ് രണ്ട് ബലാത്സംഗ കേസുകളിലും അദ്ദേഹത്തിനെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.










