തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയെക്കുറിച്ച് സത്യാവസ്ഥ എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ എന്നും, നീതി ലഭ്യമാക്കാൻ വേണ്ട എല്ലാ നിയമനടപടികളിലും മുന്നോട്ട് പോകുമെന്നുമാണ് സിപിഎംയുടെ നിലപാട്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ട വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കുന്നത് പ്രയാസമുള്ളതാണെങ്കിലും, ഗൂഢാലോചന വ്യക്തമായി തെളിയിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സമൂഹമെന്ന് അദ്ദേഹം പറഞ്ഞു.
ദിലീപിന്റെ പ്രതികരണത്തിന് പ്രസക്തിയില്ലെന്നും, ക്രിമിനലുകളെ നേരിട്ട് നേരിടുന്ന രീതിയിലാണ് കേരള പോലീസിന്റെ പ്രവർത്തനമെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചന തെളിയിക്കപ്പെടുന്നതിനായി സർക്കാർ അപ്പീൽ പോകുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അതിജീവിത വിധിയിൽ തൃപ്തിയില്ലെന്നാണ് പ്രതികരിച്ചത്. അവരുടെ തൃപ്തിയാണ് പ്രധാനം. പ്രോസിക്യൂഷന് വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.



