കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ കേസെടുക്കാൻ മതിയായ തെളിവില്ലെന്ന് വിജിലൻസ് കണ്ടെത്തി. ത്വരിതാന്വേഷണ റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയത്. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും.
കൊടിമരം നിർമ്മിക്കാൻ 412 ഗ്രാം സ്വർണം സംഭാവനയായി ലഭിച്ചിരുന്നുവെന്നും ഇത് മുഴുവനും വാചിവാഹനം, അഷ്ടദിക് പാലകർ എന്നിവയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചുവെന്നും വിജിലൻസ് കണ്ടെത്തി. സംഭാവന നൽകിയ നടന്മാർ ഉൾപ്പെടെ 23 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിക്കും.
ശബരിമലയിലെ പഴയ കൊടിമരം ദേവപ്രശ്ന വിധി പ്രകാരമാണ് മാറ്റിയത്. കൊടിമരത്തിൽ അനധികൃതമായി പെയിന്റടിച്ചതും ജീർണതയും ദോഷമാണെന്ന് ദേവപ്രശ്നത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പുതിയ തടികൊണ്ടുള്ള കൊടിമരം സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ചെറുവള്ളി നാരായണൻ നമ്പൂതിരി, കൂറ്റനാട് രാവുണ്ണിപ്പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേവപ്രശ്നം നടന്നത്. 2014 ജൂൺ 18നായിരുന്നു ദേവപ്രശ്നം. 2017 ഫെബ്രുവരിയിലാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ആകെ 9573 ഗ്രാം സ്വർണം ഉപയോഗിച്ചതിൽ 412.010 ഗ്രാം 27 ഭക്തരിൽ നിന്നുള്ള സംഭാവനയായിരുന്നു.






