ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ പട്ടികജാതി പദവി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥർക്കാണ് പട്ടികജാതി പദവി ലഭിക്കുകയെന്നും കോടതി ചൂണ്ടിക്കാട്ടി. മതം മാറിയാൽ സംവരണ ആനുകൂല്യങ്ങളും പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ സംരക്ഷണവും ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജനനം പരിഗണിക്കാതെ മതപരിവർത്തനം നടത്തിയാൽ പട്ടികജാതി പദവി നഷ്ടമാകുമെന്നും 1950-ലെ ഭരണഘടന ഉത്തരവിനെ ഉദ്ധരിച്ച് കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ പി.കെ. മിശ്രയും എൻ.വി. അഞ്ജരിയയും അടങ്ങിയ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. ക്രിസ്തുമതം സ്വീകരിച്ച ഒരാൾക്ക് പട്ടികജാതിയായി തുടരാൻ കഴിയില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ചു.
ആന്ധ്ര സ്വദേശിയും പാസ്റ്ററുമായ ചിന്താട ആനന്ദ് സമർപ്പിച്ച അപ്പീലിലാണ് വിധി. തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി–പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് നൽകിയെങ്കിലും, മതം മാറിയതിനാൽ ഈ നിയമം ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.






