പാലക്കാട്: ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ വിശ്രമിക്കാനായി സംസ്ഥാനത്ത് പ്രത്യേക വിശ്രമമുറികൾ ഒരുക്കുന്നു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകൾ ഉൾപ്പെടെ ഗിഗ് മേഖലയിലെ നിരവധി തൊഴിലാളികൾക്ക് പദ്ധതി പ്രയോജനപ്പെടും.
സ്ഥിരം ജോലിയോ പ്രതിമാസ ശമ്പളമോ ഇല്ലാതെ കരാർ അല്ലെങ്കിൽ താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് ഗിഗ് തൊഴിലാളികൾ. ഭക്ഷ്യവിതരണം ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ ആപ്പുകളിലൂടെ സേവനം ചെയ്യുന്നവരും ഈ വിഭാഗത്തിൽപ്പെടും. ജോലി ചെയ്യുന്ന സമയത്തിനനുസരിച്ചോ നിർവഹിക്കുന്ന ഓരോ ജോലിക്കോ അനുസരിച്ചാണ് ഇവർക്ക് പ്രതിഫലം ലഭിക്കുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് വിശ്രമമുറികൾ ആരംഭിക്കുക. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിൽ കിടക്കകൾ, ശൗചാലയം, കുടിവെള്ളം, ടെലിവിഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. വിശ്രമമുറികളുടെ നടത്തിപ്പ് തൊഴിൽ വകുപ്പ് നേരിട്ട് നിർവഹിക്കും.
ആദ്യഘട്ടത്തിൽ വാടകയ്ക്കെടുത്ത കെട്ടിടങ്ങളിലായിരിക്കും കേന്ദ്രങ്ങൾ പ്രവർത്തിക്കുക. പിന്നീട് കണ്ടെയ്‌നർ ബ്ലോക്ക് മാതൃകയിലുള്ള വിശ്രമമുറികൾ ഒരുക്കാനും തൊഴിൽ വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. പദ്ധതി വിജയകരമായാൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.












