കോഴിക്കോട്: വീട്ടിൽ ആളില്ലാത്ത സമയത്ത് വാതിൽ തകർത്തു കവർച്ച നടത്തി. മുക്കത്തിനടുത്ത് നെല്ലിക്കാപറമ്പിലാണ് സംഭവം നടന്നത്. എയർപോർട്ട് റോഡിന് സമീപമുള്ള നെടുങ്ങാട്ട് ജോസിന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടത്. അഞ്ച് പവൻ വരെ വരുന്ന സ്വർണവും ഏകദേശം 8000 രൂപയും മോഷണം പോയതായാണ് വിവരം. സംഭവസമയം ജോസും കുടുംബവും എറണാകുളത്തെ മകളുടെ വീട്ടിലായിരുന്നു.
രാവിലെ വീട്ടുജോലിക്കെത്തിയ സ്ത്രീയാണ് വീടിന്റെ മുൻവാതിൽ തകർന്ന നിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും പിന്നീട് മുക്കം പൊലീസിനെ അറിയിക്കുകയുമായിരുന്നു. കല്ല് ഉപയോഗിച്ചാണ് വാതിൽ തകർത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഉപയോഗിച്ചതായി കരുതുന്ന കല്ല് വീടിന്റെ മുറ്റത്ത് നിന്ന് കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.




