കണ്ണൂർ: ആർ.എസ്.എസ്. പ്രവർത്തകനും ബസ് ക്ലീനറുമായ എം.കെ. റൈജേഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മൂന്ന് സി.പി.എം. പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു. ഏഴ് പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേരെ കോടതി വെറുതെവിട്ടു.
രണ്ടാം പ്രതിയായ പി.കെ. ഷഫീഖ് (42), ആറാം പ്രതിയായ കെ.കെ. ശ്രീജിത്ത് (47), ഏഴാം പ്രതിയായ ഷൈജു (40) എന്നിവരെയാണ് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജെ. വിമൽ ശിക്ഷിച്ചത്. ഇതിൽ ശ്രീജിത്തിന് 14 വർഷം കഠിനതടവും 1,25,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ അധിക തടവും അനുഭവിക്കണം. ഷഫീഖിനും ഷൈജുവിനും എട്ട് വർഷം വീതം കഠിനതടവും 75,000 രൂപ വീതം പിഴയും കോടതി വിധിച്ചു.
പിഴത്തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ പരിക്കേറ്റ റൈജേഷിന് നൽകാനും കോടതി ഉത്തരവിട്ടു. വധശ്രമവും മാരകായുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതുമായ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഒന്നാം പ്രതി സി.കെ. റഹിം, മൂന്നാം പ്രതി കെ. ജ്യോതിഷ്, നാലാം പ്രതി നിജോയി, അഞ്ചാം പ്രതി കെ. തേജസ് എന്നിവരെയാണ് വെറുതെ വിട്ടത്.
2015 നവംബർ 23-ന് ഉച്ചയ്ക്ക് എരുവട്ടി കൊഴൂർ നോർത്തിൽ ബോഡി വർക്ക് ഷോപ്പിനുള്ളിൽ വെച്ചാണ് സംഭവം നടന്നത്. ബസിനുള്ളിൽ കൂട്ടമായി ആക്രമിച്ച് റൈജേഷിന്റെ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റൈജേഷിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി കൈപ്പത്തി വീണ്ടും ചേർക്കുകയായിരുന്നു. ആറാം പ്രതിയായ ശ്രീജിത്ത് ആർ.എസ്.എസ്. പ്രവർത്തകൻ നിഖിലിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണെന്നും കോടതി രേഖപ്പെടുത്തി.






