യുപി: ഉത്തർപ്രദേശിലെ കാൻപുരിൽ പതിനൊന്ന് വയസ്സുള്ള ഇരട്ട പെൺകുട്ടികളെ പിതാവ് കൊലപ്പെടുത്തി. മെഡിക്കൽ റെപ്പ് ആയ ശശി രഞ്ജൻ മിശ്രയാണ് കുട്ടികളെ കഴുത്തറുത്ത് കൊന്നത്. കിഡ്‌വായ് നഗറിലെ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ചാണ് കൊലപാതകം നടന്നത്. സംഭവ സ്ഥലത്ത് നിന്നുതന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഫ്ലാറ്റിൽ മിശ്രയ്ക്കൊപ്പം ഭാര്യ രേഷ്മയും ഇരട്ട പെൺമക്കളും ആറുവയസ്സുള്ള മകനും താമസിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ.
സംഭവസമയത്ത് കുട്ടികളുടെ അമ്മയും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് പരിശോധനയും പ്രാഥമിക അന്വേഷണവും പൂർത്തിയാക്കിയ ശേഷം ഇവരെ ചോദ്യം ചെയ്യും. പിതാവിന് മാനസിക പ്രശ്നങ്ങളുണ്ടാകാമെന്നതാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് കമ്മിഷണർ രഘുബീർ ലാൽ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്നതും പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു.




