തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മിൽമ ചെയർമാൻ കെ.എസ്. മണി വിശദീകരണം നൽകി. മിൽമ വിതരണം ചെയ്ത നെയ്യിൽ യാതൊരു കൃത്രിമവും നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ മിൽമയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡുമായി കരാർ പ്രകാരമാണ് മിൽമ നെയ്യ് വിതരണം ചെയ്തതെന്നും ശബരിമലയിലേക്ക് പത്തനംതിട്ട മേഖലയിൽ നിന്നാണ് ഉൽപ്പന്നങ്ങൾ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
വിതരണം ചെയ്ത നെയ്യിന്റെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടെന്ന് ദേവസ്വം ബോർഡോ ബന്ധപ്പെട്ട അധികൃതരോ ഇതുവരെ മിൽമയെ അറിയിച്ചിട്ടില്ല. മിൽമയുടെ നെയ്യ് വേണ്ടെന്ന തരത്തിൽ ഒരു ഉത്തരവും ലഭിച്ചിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു.
നെയ്യ് വിതരണം ചെയ്യുന്നതിന് മുമ്പ് സ്റ്റേറ്റ് ലാബിലും പമ്പയിലും ഗുണനിലവാര പരിശോധന നടത്താറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പലതവണ ഗുണനിലവാരമില്ലാത്ത നെയ്യ് എത്തിയതായി പറയുന്നുണ്ടെങ്കിലും ഒരുതവണ പോലും മിൽമയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ നടക്കുന്ന അന്വേഷണവുമായി മിൽമ പൂർണമായി സഹകരിക്കുമെന്നും അന്വേഷണത്തിൽ മിൽമയുമായി ബന്ധപ്പെട്ട ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കെ.എസ്. മണി അറിയിച്ചു.




