കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നടത്തുന്ന അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ഹർജി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.
ഇപ്പോൾ കേസ് കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധനകൾ നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് അന്വേഷിക്കുന്നത് കഴിവുള്ള ഉദ്യോഗസ്ഥനാണെന്നും കോടതി നിരീക്ഷിച്ചു.
പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി ചില കാര്യങ്ങൾ പറഞ്ഞതിനെ അടിസ്ഥാനമാക്കി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതുധാരണകളല്ല കോടതിയുടെ പരിഗണനയിലുള്ളതെന്നും യഥാർത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കുകയാണു ലക്ഷ്യമെന്നും കോടതി പറഞ്ഞു.






