ചെന്നൈ: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിലെ ജയറാമിന്റെ വസതിയിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.
ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയം ആരംഭിച്ചതെന്നും, പിന്നീട് പോറ്റി പലതവണ പൂജകൾക്കായി വീട്ടിലെത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. പോറ്റിയോട് പൂർണ വിശ്വാസം ഉണ്ടായിരുന്നുവെന്നും, ഏതെങ്കിലും സാമ്പത്തിക ഇടപാടുകളെയോ തട്ടിപ്പുകളെയോ കുറിച്ച് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കട്ടിളപാളി സ്മാർട്ട് ക്രിയേഷനിൽ പൂജ നടത്തിയപ്പോഴും പോറ്റിയുടെ ക്ഷണപ്രകാരം പങ്കെടുത്തിരുന്നുവെന്നും, വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും താൻ പങ്കെടുത്തിരുന്നുവെന്നും ജയറാം പറഞ്ഞു. എന്നാൽ ഈ പരിപാടികളുമായി ബന്ധപ്പെട്ടും സാമ്പത്തിക ഇടപാടുകളോ അനധികൃത പ്രവർത്തനങ്ങളോ ഉണ്ടായതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






