കൊല്ലം: ശബരിമല സ്വർണക്കള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം ശങ്കരദാസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജനുവരി 16ന് പരിഗണിക്കു. ശങ്കരദാസിന്റെ ചികിത്സാസംബന്ധമായ രേഖകൾ അന്വേഷണ സംഘം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതി പരിഗണന മാറ്റിയത്.
ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. ആശുപത്രി രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷയുടെ പരിഗണനം നീട്ടിയത്.
കേസിലെ 11-ാം പ്രതിയായ ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതിയായി ചേർത്തതുമുതൽ ഒരാൾ ആശുപത്രിയിൽ കിടക്കുകയാണെന്നും എന്ത് അസംബന്ധമാണ് നടക്കുന്നതെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. ആശുപത്രിയിൽ കഴിയുന്നത് പ്രതിയല്ല, അദ്ദേഹത്തിന്റെ മകനാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളോടുള്ള വിയോജിപ്പും കോടതി രേഖപ്പെടുത്തി.
പ്രതികളായ എ. പത്മകുമാർ, ഗോവർദ്ധൻ, മുരാരി ബാബു എന്നിവരുടെ ജാമ്യഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം ഉണ്ടായത്. മുന്പ് ശങ്കരദാസ് സുപ്രീംകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ബന്ധപ്പെട്ട കീഴ്ക്കോടതിയെ സമീപിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. സ്വർണക്കള്ളക്കേസിൽ ശങ്കരദാസിന് ഉത്തരവാദിത്വമുണ്ടെന്ന പരാമർശവും സുപ്രീംകോടതി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.






