കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാറിന്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരുവർക്കുമെതിരെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി വിശദമായി പരിശോധിക്കും.
പാളികൾ വിട്ടുനൽകുന്നതിനുള്ള മിനിറ്റ്സിൽ പദ്മകുമാർ മനപൂർവം തിരുത്തൽ വരുത്തിയതാണെന്ന് എസ്ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്. കട്ടിളപാളികളുടെ അറ്റകുറ്റപ്പണി നടത്താൻ തന്ത്രി ആവശ്യപ്പെട്ടെന്ന പദ്മകുമാറിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തെളിവുകൾ അട്ടിമറിക്കാൻ ഗോവർദ്ധൻ, പോറ്റി എന്നിവരടക്കമുള്ള പ്രതികൾ ബെംഗളൂരുവിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയതായും എസ്ഐടി റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്.



