പാലക്കാട്: മംഗലംഡാം വലതുകര കനാലിൽ ചോർച്ചയെത്തുടർന്ന് ഇടിഞ്ഞ ഭാഗത്തെ പുനർനിർമാണം പൂർത്തിയായി. തിങ്കളാഴ്ച ജലവിതരണം പുനരാരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് ആലത്തൂർ അസി. എക്സി. എൻജിനിയർ ടി.പി. ശുഭ പറഞ്ഞു. നെൽക്കർഷകർക്ക് വെള്ളം ലഭിക്കേണ്ട സമയമായതിനാൽ വളരെ വേഗത്തിൽ ജോലികൾ പൂർത്തിയാക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് വലതുകര കനാൽ തുടങ്ങുന്നിടത്ത് ചെറുകുന്നം പുഴയ്ക്കു കുറുകേയുള്ള കനാൽ പാലത്തിനോടു ചേർന്നുള്ള ഭാഗമിടിഞ്ഞത്.
ചോർച്ചയെത്തുടർന്ന് കോൺക്രീറ്റ് പ്രതലത്തിനടിയിലുള്ള മണ്ണൊഴുകി നഷ്ടപ്പെട്ട് പത്തടിയോളം താഴ്ചയിൽ ഇടിയുകയായിരുന്നു. വശങ്ങളിൽ മണൽചാക്ക് അടുക്കിവെച്ച് ഉള്ളിൽ മണ്ണുനിറച്ച് നിലമുറപ്പിച്ചു. ചോർച്ച പൂർണമായി തടയാൻ വശങ്ങളുൾപ്പെടെ മറച്ച് മുകളിലൂടെ ടാർപായ വിരിച്ചശേഷം ഇതിനു മുകളിൽ വീണ്ടും മണൽചാക്കുകൾ അടുക്കിയാണ് ജോലികൾ ചെയ്തിട്ടുള്ളത്. ടാർപ്പായ ഉറപ്പിച്ചുനിർത്തുന്നതിനായി കോൺക്രീറ്റിങ്ങും നടത്തി. ഇടിച്ചിലുണ്ടായത് തുടക്കഭാഗത്തായതിനാൽ ഇടതുകനാലിലും ജലവിതരണം നിർത്തിയിരിക്കുകയാണ്. വാലറ്റപ്രദേശങ്ങളിൽ പാടങ്ങൾ വരണ്ടുണങ്ങിയ നിലയിലാണ്.
തിങ്കളാഴ്ച കനാൽ തുറന്നാലും വാലറ്റത്ത് വെള്ളമെത്താൻ ഒരാഴ്ചയെങ്കിലുമെടുക്കും. ഇടിഞ്ഞ ഭാഗത്തെ പുനർനിർമാണം താത്കാലികമായതിനാൽ മിതമായ അളവിൽ മാത്രമേ വെള്ളം തുറക്കാനാവുകയുള്ളൂ. പാടങ്ങളിൽ ആവശ്യത്തിന് വെള്ളമായാൽ ഉടനെത്തന്നെ ഉപകനാലിന്റെയും കാഡകനാലുകളുടെയും ഷട്ടറുകളടച്ച് കർഷകർ സഹകരിക്കണമെന്ന് അധികൃതർ പറഞ്ഞു.






