തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസ് എടുത്തതിനു പിന്നാലെ നടപടി വേഗത്തിൽ ആക്കാൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. പ്രധാന പ്രതികളടക്കം ചിലരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നാണ് വിവരം.
കേസിൽ ഉണ്ടായ നഷ്ടത്തിന്റെ ആകെ മൂല്യം കണക്കാക്കി പ്രതികളുടെ സ്വത്തുകൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളും ഉടൻ ആരംഭിക്കും. എസ്ഐടി പ്രതിചേർത്ത എല്ലാ പ്രതികളെയും ഉൾപ്പെടുത്തി കൊച്ചി യൂണിറ്റിൽ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഏറ്റവും ഒടുവിൽ എസ്ഐടി അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവരും ഇഡി തയ്യാറാക്കിയ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. 2019ലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളാണ് അന്വേഷണത്തിന്റെ അടിസ്ഥാനമെങ്കിലും, 2025 വരെ നടന്ന ഇടപാടുകളും ഇഡി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.



