കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വർണപ്പാളികളുടെ സാമ്പിളുകൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. സാമ്പിൾ പരിശോധന ജംഷെഡ്പൂർയിലെ ലാബിൽ നടത്താനാണ് തീരുമാനം.
ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കൊടിമര പുനഃപ്രതിഷ്ഠയിൽ ക്രമക്കേടുകൾ ഉണ്ടായെന്ന പരാതിയിൽ പ്രത്യേക സംഘം രൂപീകരിച്ചതായും വിജിലൻസ് കോടതിയെ അറിയിക്കും. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കൊടിമര നിർമ്മാണത്തിന് ഉപയോഗിച്ച സ്വർണത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നു കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പൂർത്തിയായ സാഹചര്യത്തിലാണ് അദ്ദേഹം സ്വാഭാവിക ജാമ്യം തേടിയത്. എസ്ഐടി ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന കാര്യം പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, സ്വാഭാവിക ജാമ്യം ലഭിച്ചാലും പത്മകുമാറിന് ഉടൻ മോചനം ലഭിക്കില്ല. ദ്വാരപാലക ശിൽപ കേസിൽ അദ്ദേഹം ഇപ്പോഴും റിമാൻഡിലാണ്. ആ കേസിലും 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിന് ശേഷം ജാമ്യാപേക്ഷ സമർപ്പിക്കാനാണ് നീക്കം. കേസിൽ ഇതുവരെ ജാമ്യം ലഭിച്ച ആറു പ്രതികളിൽ നാലുപേർക്കും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ.പി. ശങ്കരദാസിന്റെ രണ്ട് ജാമ്യാപേക്ഷകളും ഈ മാസം 23ന് പരിഗണിക്കും. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് ജാമ്യം തേടിയിരിക്കുന്നത്.






