തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി എഫ്ഐആർ, റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടാണ് ഇഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴുവൻ രേഖകളും കൈമാറുന്നതിനെതിരെ എസ്ഐടി എതിർപ്പ് രേഖപ്പെടുത്തി.
കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെങ്കിലും സമാന്തര അന്വേഷണം വേണ്ടെന്ന നിലപാടിലാണ് എസ്ഐടി. ഇത്തരമൊരു നടപടി കൂടുതൽ പ്രതികളിലേക്ക് എത്താനുള്ള അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. അതേസമയം, രേഖകൾ കൈമാറുന്നത് എങ്ങനെ എസ്ഐടിയുടെ അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി ചോദിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു.






