പത്തനംതിട്ട: മകരവിളക്ക് ഉത്സവം സമാപിച്ചതോടെ ശബരിമല ക്ഷേത്രനട ഈ മാസം 20-ന് അടയ്ക്കും. തീർത്ഥാടകർക്ക് ഇനി രണ്ട് ദിവസം കൂടി ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.ഇന്ന് ശബരിമലയിൽ കളമെഴുത്ത് ചടങ്ങും വിളക്കെഴുന്നള്ളിപ്പും നടക്കും.ശരംകുത്തിയിലേക്കാണ് വിളക്കെഴുന്നള്ളിപ്പ് നടത്തുക. 19-ന് രാത്രി മാളികപ്പുറത്ത് കുരുതി ചടങ്ങും നടക്കും.ഇന്ന് മാത്രമേ തീർത്ഥാടകർക്ക് നെയ്യഭിഷേകം നടത്താൻ കഴിയുകയുള്ളൂ. പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ ഇന്ന് കളഭാഭിഷേകവും നടക്കും.
19-ന് രാത്രി മേൽശാന്തി വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് 20-ന് പുലർച്ചെ 3-ന് നട വീണ്ടും തുറക്കും. രാജകോട്ടാരത്തിലെ പ്രതിനിധി ദർശനം നടത്തിയതിന് ശേഷം രാവിലെ 6.30 ഓടെ ക്ഷേത്രനട അടയ്ക്കും.തിരുവാഭരണം ഉൾപ്പെടുന്ന പേടകത്തിന്റെ മടക്കയാത്രയും ഇതോടൊപ്പം നടക്കും. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 17-ന് രാത്രി ഏഴ് മണി വരെ 49,21,401 തീർത്ഥാടകർ സന്നിധാനത്ത് ദർശനം നടത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു.മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി പമ്പയിലേക്ക് ആയിരം ബസുകൾ അനുവദിച്ചിരുന്നു.






