ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് തന്ത്രി കണ്ഠര് രാജീവർ സുപ്രീം കോടതിയിൽ സമർപ്പിച്ച വാദത്തിൽ ആവശ്യപ്പെട്ടു. ദേവപ്രശ്നത്തിൽ യുവതീ പ്രവേശന വിലക്ക് തുടരണമെന്നാണ് വ്യക്തമാകുന്നതെന്നും, ഇത് ദൈവിക നിർദേശമായി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ കക്ഷികൾക്ക് ഈ മാസം 23 വരെ വാദങ്ങൾ സമർപ്പിക്കാൻ സുപ്രീം കോടതി സമയം നൽകിയിട്ടുണ്ട്. കണ്ഠര് രാജീവർ ഈ കേസിലെ പ്രധാന കക്ഷികളിലൊരാളാണ്. ആചാരങ്ങളിൽ അന്തിമ തീരുമാനം കോടതികൾ എടുക്കരുതെന്നും ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കണമെന്നും പന്തളം കൊട്ടാരവും എൻഎസ്എസും സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചു. അതേസമയം, സ്ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും മതസ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണെന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് വാദിച്ചു. യുവതികൾ ശബരിമലയിൽ പ്രവേശിക്കണമോ എന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ വ്യക്തമായ നിലപാട് അറിയിച്ചില്ല.






