ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് ഉച്ചകോടി. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമില്ലാതെ ഏർപ്പെടുത്തുന്ന ഏകപക്ഷീയമായ ഉപരോധങ്ങളെയും ബ്രിക്സ് ശക്തമായി അപലപിച്ചു. ന്യൂഡൽഹിയിൽ ചേർന്ന വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളുടെ വാർഷിക ഉച്ചകോടിയിലാണ് പാശ്ചാത്യ രാജ്യങ്ങൾക്ക് ആധിപത്യമുള്ള ആഗോള വിഷയങ്ങളിൽ വികസ്വര രാജ്യങ്ങളുടെ ശബ്ദം ശക്തമാക്കാനുള്ള തീരുമാനമുണ്ടായത്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഉച്ചകോടിയിൽ പങ്കെടുത്തു. ആണവനിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആഗോള സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. യുഎൻ സുരക്ഷാസമിതിയുടെ അനുമതിയില്ലാതെ ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം ഉപരോധങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നും ബ്രിക്സ് ആവശ്യപ്പെട്ടു.
സാമ്പത്തിക ഉപരോധങ്ങളെ മറികടക്കുന്നതിനായി അംഗരാജ്യങ്ങൾക്കിടയിലെ വ്യാപാരത്തിൽ പ്രാദേശിക കറൻസികളുടെ ഉപയോഗം ശക്തമാക്കണമെന്ന് ഇറാൻ പ്രസിഡന്റ് യോഗത്തിൽ നിർദേശിച്ചു.
റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ദീർഘകാല സൗഹൃദം നിലനിർത്തുന്നതിനൊപ്പം അമേരിക്കയുമായും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായുമുള്ള നയതന്ത്ര ബന്ധം സമന്വയിപ്പിച്ചുകൊണ്ടുപോകാനാണ് ഇന്ത്യയുടെ ശ്രമം. ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ, ഇറാൻ പ്രസിഡന്റുമാരുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തി തന്ത്രപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.














