ഏതൊരു പാർട്ടിയോ മുന്നണിയോ ആകട്ടെ, ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ പിടിച്ചുനിൽക്കണമെങ്കിൽ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ സജീവമാക്കുക തന്നെ വേണം. കാരണം നല്ലൊരു ശതമാനം വോട്ടർമാരും സജീവമായിട്ടുള്ളത് സാമൂഹ്യ മാധ്യമങ്ങളിൽ തന്നെയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ പരമാവധി ശ്രദ്ധ പിടിച്ചുപറ്റാൻ കഴിയാത്ത നേതാക്കൾ തെരഞ്ഞെടുപ്പുകളിലും പിന്നിലേക്ക് പോകും.
സോഷ്യൽ മീഡിയ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി അധികാരത്തിലേക്ക് കടന്നുവന്ന ആളായിരുന്നു നരേന്ദ്രമോദി. ഡൽഹിയിൽ അരവിന്ദ് കെജ്രിവാളും സാമൂഹ്യ മാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തി തന്നെയാണ് ആദ്യമായി അധികാരത്തിൽ എത്തുന്നത്. കേരളത്തിൽ രണ്ടാം പിണറായി സർക്കാർ യാഥാർത്ഥ്യമായതിനു പിന്നിലും സാമൂഹ്യമാധ്യമങ്ങളുടെ പങ്കാളിത്തം ചെറുതൊന്നുമല്ല. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും വിധിയെഴുത്തിലേക്ക് എത്തുമ്പോൾ സാമൂഹ്യമാധ്യമങ്ങൾക്ക് വലിയ റോൾ ഉണ്ടാകും.
അതുകൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് മുഖ്യധാര മുന്നണികളും പാർട്ടികളും. ഏറെക്കുറെ മുഴുവൻ പാർട്ടികൾക്കും സംസ്ഥാനതലത്തിലും ജില്ലാ തലങ്ങളിലും സദാസമയവും സജ്ജമായ വാർറൂമുകൾ ഇപ്പോഴേയുണ്ട്. നന്നായി പണം മുടക്കി സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ബിജെപി തന്നെയാണെന്നതിൽ സംശയമില്ല. എന്നാൽ ആൾബലവും ആസൂത്രണങ്ങളും കൂടുതൽ സിപിഎമ്മിന്റെ പക്കൽ തന്നെയാണ്. കോൺഗ്രസ് ദേശീയതലത്തിൽ എന്നപോലെ സംസ്ഥാനതലത്തിലും ഒരുപടി പിന്നിൽ തന്നെയാണ്. ഓരോ നേതാക്കൾക്കും അവരുടേതായ സൈബർ കമ്മിറ്റി ഒക്കെ ഉണ്ടെങ്കിലും സംഘടനയ്ക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ഘോരം ഘോരം വാദിക്കുന്നവർ അവരവരുടെ ഇന്റർനെറ്റ് ഉപയോഗിച്ച് വാദിക്കുന്നവരാണ്.






