ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും ആറാം ക്ലാസിലും ഒൻപതാം ക്ലാസിലും കുറഞ്ഞത് ഒരു സംസ്‌കൃത വിഭാഗമെങ്കിലും നിർബന്ധമായും പ്രവർത്തിക്കണമെന്ന് കേന്ദ്രീയ വിദ്യാലയ സംഗതന്റെ (കെവിഎസ്) നിർദേശം. 2026-27 അധ്യയന വർഷം മുതൽ നടപ്പാക്കുന്ന ത്രിഭാഷ പഠന ചട്ടക്കൂടിന്റെ ഭാഗമായാണ് പുതിയ നിർദേശം പുറത്തിറക്കിയിരിക്കുന്നത്.
മെയ് 29 ന് പുറത്തിറക്കിയ സർക്കുലറിലാണ് കേന്ദ്രീയ വിദ്യാലയ സംഗതൻ ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കെവിഎസ്, എല്ലാ കേന്ദ്ര വിദ്യാലയങ്ങളും മൂന്നാം ഭാഷ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പുതിയ സംവിധാനപ്രകാരം മൂന്നാം ഭാഷയായി വിദ്യാർഥികൾക്ക് സംസ്‌കൃതമോ അതത് സംസ്ഥാനത്തെ പ്രാദേശിക ഭാഷയോ തെരഞ്ഞെടുക്കാം.
വിദ്യാർഥികളുടെ ഇഷ്ടാനുസരണം ഭാഷ തെരഞ്ഞെടുക്കാമെങ്കിലും എല്ലാ സ്‌കൂളുകളിലും കുറഞ്ഞത് ഒരു സംസ്‌കൃത വിഭാഗമെങ്കിലും ഉണ്ടായിരിക്കണമെന്നാണ് കെവിഎസിന്റെ നിർദേശം.





