ഇസ്ലാമാബാദ്: കടബാധ്യത രൂക്ഷമാകുന്ന സാഹചര്യത്തിൽ പാകിസ്താന് വീണ്ടും സാമ്പത്തിക പിന്തുണയുമായി സൗദി അറേബ്യ. 300 കോടി ഡോളറിന്റെ അധിക നിക്ഷേപമാണ് സൗദി അനുവദിച്ചിരിക്കുന്നത്. കടം തിരിച്ചടവിൽ വലിയ സമ്മർദ്ദം നേരിടുന്ന പാകിസ്താനിന് ഈ സഹായം വലിയ ആശ്വാസമാകും.
സൗദി ഇതിനോടകം തന്നെ 300 കോടി ഡോളർ നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അത് ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പാകിസ്താൻ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് വ്യക്തമാക്കി. വാഷിങ്ടൺ ഡിസിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേരത്തെ നൽകിയിരുന്ന 500 കോടി ഡോളറിന്റെ തിരിച്ചടവ് കാലാവധി നീട്ടാനും സൗദി തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയും ഈ സാമ്പത്തിക സഹായം സ്ഥിരീകരിച്ചിട്ടുണ്ട്. പാകിസ്താന്റെ കടബാധ്യത തിരിച്ചടവിന് പിന്തുണയായി 300 കോടി ഡോളർ നിക്ഷേപിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന് സൗദി ധനമന്ത്രാലയം വ്യക്തമാക്കി. റോയിട്ടേഴ്‌സ് റിപ്പോർട്ടും ഇത് സ്ഥിരീകരിക്കുന്നു. അതേസമയം, യുഎഇയിൽ നിന്ന് എടുത്ത വായ്പയുടെ തിരിച്ചടവ് കാലാവധി അടുത്തിരുന്നെങ്കിലും അത് നീട്ടണമെന്ന പാകിസ്താന്റെ ആവശ്യം യുഎഇ അംഗീകരിച്ചിരുന്നില്ല. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സൗദിയുടെ ഇടപെടൽ.




