കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. ജയിൽ ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചകൾ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജയിൽചാടുന്നതിനായി അകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നു.
ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. ജയിലഴികൾ മുറിച്ച ആയുധത്തെക്കുറിച്ചുള്ള സാങ്കേതിക റിപ്പോർട്ട് കോഴിക്കോട്ടുള്ള എൻഐടിയിൽ നിന്ന് ലഭിച്ച ശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
500 പേജുള്ള കുറ്റപത്രത്തിൽ സഹതടവുകാരായ നാലുപേർക്ക് ജയിൽചാട്ടത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. ജയിൽ ജീവനക്കാർ, തടവുകാർ, പോലീസ് ഉദ്യോഗസ്ഥർ, താത്കാലിക ജീവനക്കാർ ഉൾപ്പെടെ 150 പേരുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. കൂടാതെ 25-ഓളം സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.
ജയിൽചാട്ടത്തിന് ഒരുവർഷം നീണ്ട തയ്യാറെടുപ്പ് നടന്നതായും, നാലുമാസം മുൻപ് തന്നെ അഴികൾ മുറിക്കാൻ ആരംഭിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ഉണക്കാനിട്ടിരുന്ന മുണ്ടുകൾ കൂട്ടിക്കെട്ടി കയറാക്കി, ഒറ്റക്കയ്യും പല്ലും ഉപയോഗിച്ച് മതിൽ കടന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം, ജീവനക്കാരുടെയോ സഹതടവുകാരുടെയോ സഹായം ലഭിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുരക്ഷാ വീഴ്ച മൂലം ഗോവിന്ദച്ചാമി ജയിലിൽ നിന്ന് പുറത്ത് കടന്ന ശേഷവും നാലു മണിക്കൂറോളം കണ്ടെത്താനാകാതിരുന്നതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.






