മലപ്പുറം: ജില്ലയിലുടനീളം ആറുവരി പാതയിലെ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനം. സർവീസ് റോഡുകളിൽ യാത്രയ്ക്ക് തടസമായുള്ള ഓട്ടോ സ്റ്റാൻഡുകളും അനധികൃതമായി വാഹന പാർക്കിങ്ങും കർശനമായി ഒഴിവാക്കും. അപകടസാധ്യതയുൾപ്പെടെ കണക്കിലെടുത്താണ് പുതിയ പരിഷ്കാരം.
മലപ്പുറം ജില്ലാ കലക്‌ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണ് ദേശീയപാത 66ൽ മലപ്പുറം ജില്ലയിൽ സർവീസ് റോഡുകൾ വൺവേയാക്കാൻ തീരുമാനിച്ചത്. ഓട്ടോ സ്റ്റാൻഡുകൾ പുനഃക്രമീകരിക്കാൻ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബസുകൾ സർവീസ് റോഡ് ഉള്ള ഭാഗങ്ങളിൽ അതുവഴി മാത്രമേ പോകാവൂ. ഹൈവേയിൽ നിർത്തി ആളെ കയറ്റുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും.
ബസുകൾ സർവീസ് റോഡുകളിലൂടെ സർവീസ് നടത്തണമെന്നാണ് തീരുമാനം. ആളുകൾ ഹൈവേയിലേക്ക് കയറി നിൽക്കുന്നതും ഹൈവേ മുറിച്ചുകടന്ന് വരുന്നതും സ്റ്റോപിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും അപകടങ്ങൾക്ക് കാരണമാകും. അതിനാൽ തന്നെ ദീർഘദൂര വാഹനങ്ങൾ മാത്രം ഹൈവേയിലൂടെ പോവുക.
ബസ് സ്റ്റോപ്പുള്ളയിടങ്ങളിൽ സർവീസ് റോഡിലേക്ക് മാറ്റി ബസുകൾ നിർത്താനാണ് യോഗ തീരുമാനം. ടൗൺ ടു ടൗൺ ദീർഘദൂര ബസുകൾക്ക് മാത്രമാണ് ഹൈവേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കുകയും നിയമലംഘനം തുടർന്നാൽ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും എൻഫോഴ്സസ്മെന്റ്റ് ആർ. ടി. ഒ ടി.പി യൂസഫ് അറിയിച്ചു.




