മസ്കറ്റ്: ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നാണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ കമ്പനികളും സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍ ഉൾപ്പെടും. ഒമാനില്‍ വിദേശ മൂലധന നിക്ഷേപ നിയമത്തിലെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തികൊണ്ടാണ് പുതിയ നിയമനം നടപ്പിലാക്കുന്നത്.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരം വിദേശ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളും കമ്പനികളും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണം. ജീവനക്കാരന്റെ വിശദാംശങ്ങള്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിയമത്തില്‍ പറയുന്നു.
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വലുതും ചെറുതുമായ എല്ലാ കമ്പനികള്‍ക്കും പുതിയ നിര്‍ദേശങ്ങള്‍ ബാധകമാണ്. പ്രമേയം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതന്റെ പിറ്റേന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍, വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും കാലാവധി നിശ്ചയിക്കുക.










