എറണാകുളം: മഞ്ഞപ്രയിലെ കൊലപാതകം നാടിനെ നടുക്കി. വസ്തുതർക്കത്തെ തുടർന്നുണ്ടായ അയൽവാസികളിലിടയിലുള്ള സംഘർഷം രണ്ട് കുടുംബങ്ങളിലെ ഗൃഹനാഥന്മാരുടെ ജീവനാണ് എടുത്തത്.
2018-ലാണ് കാളാംപറമ്പൻ ജോസ് കൊല്ലപ്പെട്ടത്. വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കപ്പയുടെ കടഭാഗം കൊണ്ടേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. ഈ കേസിൽ തിങ്കളാഴ്ച വെടിയേറ്റ് മരിച്ച കിലുക്കൻ ജോസും സഹോദരനും പ്രതികളായിരുന്നു. പിന്നീട് കോടതി വെറുതെവിട്ടതിനെ തുടർന്ന് ജോസ് കെ.എസ്.ആർ.ടി.സി.യിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചിരുന്നു. പിതാവിന്റെ കൊലക്കേസിൽ നീതി ലഭിച്ചില്ലെന്ന വേദന കാളാംപറമ്പൻ ജോസിന്റെ മകനായ പോളിക്കുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
തിങ്കളാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മകൻ ജെറാൾഡിനൊപ്പം തോട്ടിൽ കുളിക്കാനെത്തിയപ്പോഴാണ് ജോസിന് വെടിയേറ്റത്. വെടിയൊച്ച കേട്ട് ഭീതിയിലായ ജെറാൾഡ് കുളിക്കടവിൽ നിന്ന് ഓടി നാട്ടുകാരെ വിവരമറിയിച്ചു. നെഞ്ചിൽ വെടിയേറ്റ ജോസ് സംഭവസ്ഥലത്തുതന്നെ വീണു മരിച്ചു.
ഇരട്ടക്കുഴൽ തോക്ക് ഉപയോഗിച്ചാണ് വെടിവെപ്പ് നടന്നത്. സംഭവം നടന്ന കോതായി തോട് പ്രദേശം കാലടി പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രതിയെ അവിടെ എത്തിച്ച് ചോദ്യം ചെയ്തു.






