കോട്ടയം: കലക്ടറേറ്റിൽ വിവിധ നിലകളിലായി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത് നൂറ്റിപ്പതിനഞ്ചു സ്റ്റീൽ അലമാരകൾ. സർക്കാർ ഓഫിസുകൾ കടലാസ് രഹിത ഓഫിസുകളായപ്പോൾ, ഓഫിസുകളുടെ ഉള്ളിൽ സുരക്ഷയിൽ കഴിഞ്ഞ അലമാരകൾ വരാന്തയിലായി. പലതിലും സർക്കാർ രേഖകളും ഫയലുകളുമുണ്ട്.
അലമാരകൾ ഓഫിസുകളുടെ വരാന്തകളിൽ ഉപേക്ഷിക്കപ്പെട്ടിട്ട് നാല് വർഷം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ ജീവനക്കാരെ വലയ്ക്കുന്നത് അലമാരകളിലെ എലികളാണ്. ജില്ലാ സപ്ലൈ ഓഫിസ്, ആരോഗ്യവകുപ്പ് ഓഫിസ്, പ്രിൻസിപ്പൽ കൃഷിവകുപ്പ് ഓഫിസ്, കോടതികൾ പ്രവർത്തിക്കുന്ന ഭാഗത്തെ വരാന്ത എന്നിവിടങ്ങളിലാണ് അലമാരകൾ. ജനം നടക്കുന്നതിനിടയിലൂടെ അലമാരകളിൽനിന്ന് എലികളുടെ ഓട്ടം പതിവായി.
മൃഗസംരക്ഷണവകുപ്പ് ഓഫിസിലേക്ക് എത്തുന്ന ഭാഗത്തുണ്ടായിരുന്ന കൃഷിവകുപ്പിന്റെ അലമാരകൾ മറ്റൊരു ഭാഗത്തേക്ക് അടുത്തിടെ നീക്കി. അലമാര കാരണം ജനങ്ങൾക്ക് മൃഗസംരക്ഷണവകുപ്പ് ഓഫിസിലേക്ക് എത്തുന്നത് തടസ്സമായതോടെ കൃഷിവകുപ്പിനു മൃഗസംരക്ഷണ വകുപ്പ് കത്തു നൽകിയിരുന്നു. ഇവിടെയും എലി ശല്യം രൂക്ഷമാണ്.
ഇവിടെയുള്ള ഓഫിസുകളിലേക്ക് നൂറുകണക്കിനാളുകളാണ് ദിവസവും എത്തുന്നത്. ഇരുവശത്തും സൂക്ഷിച്ചിരിക്കുന്ന അലമാരകൾക്കിടയിലൂടെ വേണം ഓഫിസുകളിലേക്ക് കയറാൻ. ഇതോടൊപ്പം തടി ഉരുപ്പടികളിൽ തീർത്ത വലിയ അലമാരകളും സ്റ്റീൽ അലമാരകളും ഇവിടെയുണ്ട്. വർഷങ്ങൾ പഴക്കമുള്ള തടി അലമാരകളും ഇക്കൂട്ടത്തിലുണ്ടെന്നു ജീവനക്കാർ പറയുന്നു. തുരുമ്പിച്ച് ഏത് സമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് പലതും. മറ്റു ചിലത് ചാഞ്ഞും ചെരിഞ്ഞും തുറന്നിട്ട നിലയിലുമാണ്.










