തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ശ്യാമൾ മണ്ഡൽ കൊലക്കേസിലെ ഒന്നാം പ്രതി ഇരുപത് വർഷങ്ങൾക്ക് ശേഷം സി.ബി.ഐയുടെ പിടിയിൽ. നേപ്പാൾ സ്വദേശി ദീപക് എന്ന ദുർഗ ബഹദൂർ ഭട്ട് ഛേത്രിയാണ് അറസ്റ്റിലായത്. സുരാജ് ബി. ഭട്ട് എന്ന വ്യാജ പേരിൽ നാഗ്പുരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ദീർഘകാല അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
കേസിൽ രണ്ടാം പ്രതിയായ ആൻഡമാൻ സ്വദേശി മുഹമ്മദലി ഇതിനുമുമ്പ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ട്. 2005 ഒക്ടോബറിലാണ് സംഭവം നടന്നത്. തിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായിരുന്ന ശ്യാമൾ മണ്ഡലിനെ ദീപക്കും മുഹമ്മദലിയും ചേർന്ന് തട്ടിക്കൊണ്ടുപോയി. തുടർന്ന് ശ്യാമളിന്റെ പിതാവായ ബസുദേവ് മണ്ഡലിനോട് മകനെ വിട്ടയയ്ക്കാൻ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
എന്നാൽ ബസുദേവ് ബംഗാൾ പൊലീസിനെയും തിരുവനന്തപുരം സിറ്റി പൊലീസിനെയും സമീപിച്ചതിനെ തുടർന്ന് പ്രതികൾ ശ്യാമളിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒക്ടോബർ 13 മുതൽ കാണാതായ ശ്യാമളിന്റെ മൃതദേഹം 23-ാം തീയതി തിരുവല്ലം വെള്ളാർ പ്രദേശത്ത് റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ബസുദേവുമായുണ്ടായിരുന്ന പഴയ സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ആൻഡമാനിലെ ഹോട്ടൽ ബിസിനസ് തകർന്നതിനെ തുടർന്ന് മുഹമ്മദലിയുടെ കുടുംബവും ബസുദേവും തമ്മിൽ ഉണ്ടായിരുന്ന തർക്കം പിന്നീട് വൈരാഗ്യത്തിലേക്ക് മാറുകയായിരുന്നു. മുഹമ്മദലിയുടെ ഹോട്ടലിൽ തൊഴിലാളിയായിരുന്ന ദീപക് പിന്നീട് കേസിലെ പ്രധാന പ്രതിയാവുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ദീപക്കിനെ കണ്ടെത്താൻ സി.ബി.ഐ വർഷങ്ങളായി അന്വേഷണം തുടരുകയായിരുന്നു.






