കണ്ണൂർ: പോളിങ് ബൂത്തിനുള്ളിൽ നിന്ന് വോട്ട് ചെയ്യുന്ന ചിത്രങ്ങളോ സെൽഫികളോ എടുക്കുന്ന പ്രവണതയ്ക്ക് ഇനി വിരാമം. ഇനി മുതൽ പോളിങ് ബൂത്തിനുള്ളിൽ ആർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല. പോളിങ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിൽ പ്രവേശിക്കുമ്പോൾ തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്യണം.
ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വോട്ടർമാർ അവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വോളന്റിയർമാർക്ക് കൈമാറി ടോക്കൺ സ്വീകരിക്കണം. ഇതിനായി ബൂത്തിന് പുറത്ത് പ്രത്യേക മൊബൈൽ ഫോൺ ഡിപ്പോസിറ്റ് സൗകര്യം ഒരുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. കൈത്തറി തുണിയിൽ പ്രത്യേകം പോക്കറ്റുകളുള്ള ബാഗുകൾ ഉപയോഗിച്ച് ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ചില സ്ഥലങ്ങളിൽ ബിഎൽഒമാരോ വോളന്റിയർമാരോ ഫോണുകൾ സ്വീകരിച്ച് ടോക്കൺ നൽകുന്ന സംവിധാനവും ഉണ്ടാകും. പ്രിസൈഡിങ് ഓഫീസറും മൈക്രോ ഒബ്സർവറും മാത്രമാണ് ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അർഹർ. എന്നാൽ ഇവരും ഫോൺ സൈലന്റ് മോഡിൽ മാത്രമേ ഉപയോഗിക്കാവൂ.
ഇതോടെ, പോളിങ് പുരോഗതി അറിയിക്കാൻ ബൂത്തിനുള്ളിൽ നിന്ന് ഫോൺ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടി ഏജന്റുമാരുടെ പതിവും അവസാനിക്കും. ഇനി അവർ എഴുത്തുപരമായ കുറിപ്പുകൾ മുഖേന ബൂത്തിന് പുറത്തേക്ക് വിവരങ്ങൾ കൈമാറേണ്ടിവരും.




