കോഴിക്കോട്: നാദാപുരം അരൂരിലെ മാവേലി സ്റ്റോറിൽ വീണ്ടും പാമ്പ് കടിയേറ്റു. താൽക്കാലിക ജീവനക്കാരിയായ വി.ടി. നിഷയ്ക്കാണ് ശനിയാഴ്ച വൈകീട്ട് പാമ്പ് കടിയേറ്റത്. കാലിൽ കടിയേറ്റ നിഷയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ നിരീക്ഷണത്തിലാണെന്നാണ് വിവരം.
രണ്ടാഴ്ച മുൻപ് ഇതേ സ്റ്റോറിലെ ജീവനക്കാരിയായ മല്ലികയ്ക്കും പാമ്പ് കടിയേറ്റിരുന്നു. അന്ന് ജീവനക്കാരും ആർആർടി സംഘവും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
സ്റ്റോറിന്റെ പിൻഭാഗത്ത് നിരവധി പൊത്തുകൾ ഉള്ളതും കെട്ടിടത്തിന് സമീപം മണ്ണ് കൂട്ടിയിട്ടിരിക്കുന്നതുമാണ് പാമ്പുകൾ എത്താൻ കാരണമാകുന്നതെന്നാണ് സംശയം. വീണ്ടും പാമ്പ് കടിയേറ്റതോടെ ജീവനക്കാരും സാധനങ്ങൾ വാങ്ങാനെത്തുന്നവരും ആശങ്കയിലാണ്. സ്റ്റോറിലെ സുരക്ഷാ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.












