ന്യൂഡൽഹി∙ കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി നേതാവ് വിജയ് ഷായ്ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി മാൻപൂർ പോലീസ് കേസെടുത്തു. വിജയ് ഷായ്ക്കെതിരെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഫയൽ ചെയ്യാൻ മധ്യപ്രദേശ് സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
മധ്യപ്രദേശ് മന്ത്രിയായ വിജയ്, സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്നു വിളിച്ചത് വൻ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായിച്ച ഭീകരത അവരുടെ സഹോദരിയെ തന്നെ വിട്ടു മോദിജി പാഠം പഠിപ്പിച്ച എന്നായിരുന്നു മന്ത്രിയുടെ പ്രസംഗങ്ങൾ വിവാദമായതോടെ മന്ത്രി വാക്കുകൾ പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തു.
‘സോഫിയ ഖുറേഷി ജാതിക്കും മതത്തിനും അതീതമായി ഇന്ത്യയ്ക്ക് അഭിമാനം കൊണ്ടുവന്നു. രാജ്യത്തോടുള്ള അവരുടെ സേവനത്തിന് അവരെ അഭിവാദ്യം ചെയ്യുന്നു. സ്വപ്നത്തിൽ പോലും അവരെ അപമാനിക്കുതിനെക്കുറിച്ചു ചിന്തിക്കാൻ കഴിയില്ല. എന്റെ വാക്കുകൾ സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്തു തവണ ക്ഷമ ചോദിക്കാൻ തയാറാണ്’’– മന്ത്രി പറഞ്ഞു.




